2011 ജനുവരി 7, വെള്ളിയാഴ്‌ച

എസ്.ബി.ഐ പിന്‍വാങ്ങി; ഇറാനില്‍നിന്നുളള എണ്ണ ഇറക്കുമതി നിലച്ചു

എസ്.ബി.ഐ പിന്‍വാങ്ങി; ഇറാനില്‍നിന്നുളള എണ്ണ ഇറക്കുമതി നിലച്ചു

എസ്.ബി.ഐ പിന്‍വാങ്ങി; ഇറാനില്‍നിന്നുളള എണ്ണ ഇറക്കുമതി നിലച്ചു
ന്യൂദല്‍ഹി: ഇന്ത്യയെ വന്‍ എണ്ണ പ്രതിസന്ധിയിലേക്ക് നയിച്ചുകൊണ്ട് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിലച്ചു.  ഇറാന്‍ എണ്ണക്ക് പണം നല്‍കാനുള്ള സംവിധാനം തുടരാന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വിസമ്മതിച്ചതിനാലാണ് ഇത്.
റിസര്‍വ് ബാങ്ക്   പ്രാദേശിക പണം തിരിച്ചടക്കല്‍ സംവിധാനം ഇല്ലാതാക്കിയതിന്റെ ചുവടുപിടിച്ചാണ് എസ്.ബി.ഐയുടെ നീക്കം.
ഇറാന്‍ എണ്ണക്ക് പണം നല്‍കാന്‍ സഹായിക്കുന്നത് അമേരിക്കന്‍ ഉപരോധത്തിന് ഇടയാക്കുമെന്ന ഭയമാണ് എസ്.ബി.ഐ. പിന്തിരിയാന്‍ കാരണമെന്നാണ് സൂചന.  പൊതു-സ്വകാര്യ മേഖലയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് പുതിയ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് (എല്‍.സി.) നല്‍കാന്‍ എസ്.ബി.ഐ. വിസമ്മതിച്ചു. ഇതോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍), മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എം.ആര്‍.പി.എല്‍) എന്നിവ ഇറക്കുമതി ചെയ്ത എണ്ണ തുറമുഖത്ത് കെട്ടികിടക്കുകയാണ്. ചരക്ക് ഇറക്കിയ ഉടന്‍ പണം നല്‍കുന്ന സംവിധാനമാണ് എസ്.ബി.ഐയുടെ പുതിയ നീക്കത്തിലൂടെ ഇല്ലാതായത്.പ്രതിമാസം 120 ലക്ഷം ബാരല്‍  എണ്ണയാണ് ഈ എണ്ണശുദ്ധീകരണ ശാലകള്‍  ഇറക്കുമതി ചെയ്യുന്നത്.
ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടും ഏഷ്യന്‍ ക്ലിയറിങ് യൂനിയന് (എ.സി.യു) പുറത്ത് തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ മാസം  റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു.  അമേരിക്കന്‍-യൂറോപ്യന്‍ ഉപരോധം മറികടന്ന് പശ്ചിമേഷ്യയിലെ രാജ്യങ്ങളുമായി വ്യാപാരം നടത്താന്‍ കമ്പനികളെ അനുവദിച്ചിരുന്ന പ്രാദേശിക സംവിധാനമായിരുന്നു ഏഷ്യന്‍ ക്ലിയറിങ് യൂനിയന്‍. എ.സി.യു സംവിധാനമനുസരിച്ച് എല്ലാ അംഗരാജ്യങ്ങളും പരസ്‌പരമുള്ള എല്ലാ ഇടപാടുകളും രണ്ടുമാസത്തിലൊരിക്കല്‍ ധാരണയിലെത്തും. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനാണ് എ.സി.യുവിന്റെ ആസ്ഥാനം. അമേരിക്കന്‍ സമ്മര്‍ദമാണ് എ.സി.യുവിനെ കൈയൊഴിയാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ഈയാഴ്ചയാദ്യം പണം കൈമാറ്റം ഹംബര്‍ഗ് ആസ്ഥാനമായ യൂറോപ്യന്‍ ഇറാനിയന്‍ ട്രേഡ് ബാങ്ക് എ.ജി (ഇ.ഐ.എച്ച്) വഴി നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ ഇറാന്‍ ബാങ്ക് അമേരിക്കയുടെ ഉപരോധത്തിലാണ്. എന്നാല്‍,  ഐക്യരാഷ്ട്ര സംഘടനയോ യൂറോപ്യന്‍ യൂനിയനോ  ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. എസ്.ബി.ഐക്ക് ഫ്രാങ്ക്ഫര്‍ട്ട് ശാഖ വഴി പണം ഇറാന്‍ ബാങ്കിലേക്ക് മാറ്റാം. എന്നാല്‍, ഉപരോധം ഭയന്ന് എസ്.ബി.ഐ. ഇതിന് തയാറല്ല.ന്യൂയോര്‍ക്, ലോസ് ആഞ്ജലസ്, വാഷിങ്ടണ്‍ ശാഖകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും എസ്.ബി.ഐ. ഭയപ്പെടുന്നു.
മംഗലാപുരം എണ്ണശുദ്ധീകരണശാലക്ക് ഇറാനില്‍നിന്ന് അവസാനം  ഒരു കപ്പല്‍ അസംസ്‌കൃതഎണ്ണ ലഭിച്ചത് ജനുവരി രണ്ടിനാണ്. ഡിസംബര്‍ 23 ന് റിസര്‍വ് ബാങ്ക് തീരുമാനം വരുന്നതിന് മുമ്പ് എസ്.ബി.ഐ. ലെറ്റര്‍ ഓഫ് ക്രെഡിറ്റ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച ഇറാനില്‍നിന്ന് മംഗലാപുരത്തേക്ക് ഒരു കപ്പല്‍ എണ്ണ പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാല്‍, നാഷനല്‍ ഇറാന്‍ ഓയില്‍ കമ്പനിക്ക് മംഗലാപുരം എണ്ണ ശുദ്ധീകരണ ശാലക്ക് പണം നല്‍കാനുള്ള സാധ്യത ഉറപ്പ് നല്‍കാനാവാത്തതിനാല്‍ ഇത് അനിശ്ചിതത്വത്തിലാണ്.
ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് മംഗലാപുരം എണ്ണ ശുദ്ധീകരണശാല (എം.ആര്‍.പി.എല്‍) യാണ്. 40 ലക്ഷം വീപ്പ എണ്ണയാണ് മാസം തോറും ഇവര്‍ ഇറക്കുമതി ചെയ്തിരുന്നത്. വര്‍ഷം തോറും ഇത് 71 ലക്ഷം ടണ്‍ വരും. എച്ച്.പി.സി.എല്‍. 30 ലക്ഷം ടണ്‍ എണ്ണ ഇറക്കുമതി ചെയ്യുന്നു. 2009 ല്‍ ഇന്ത്യ 2.13 കോടി ടണ്‍ അസംസ്‌കൃത എണ്ണ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ