2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

അമേരിക്കയും ഇസ്രായേലും ഇല്ലാത്ത പശ്ചിമേഷ്യ വരുന്നു -നെജാദ്

അമേരിക്കയും ഇസ്രായേലും ഇല്ലാത്ത പശ്ചിമേഷ്യ വരുന്നു -നെജാദ്

അമേരിക്കയും ഇസ്രായേലും ഇല്ലാത്ത പശ്ചിമേഷ്യ വരുന്നു -നെജാദ്
തെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്‍പര്യങ്ങളില്ലാത്ത മധ്യപൗരസ്ത്യദേശം ഉയര്‍ന്നുവരികയാണെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ്.
ഈജിപ്തിലും തുനീഷ്യയിലും മറ്റും ഉണ്ടായ ജനകീയ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാവാതിരിക്കണമെന്ന് പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ 32ാം വാര്‍ഷികത്തോടനുബന്ധിച്ച് തെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെജാദ്. സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ടാണ് അമേരിക്ക പശ്ചിമേഷ്യയിലും ഉത്തര ആഫ്രിക്കയിലും പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ ജനങ്ങളുടെ സുഹൃത്താണെന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍, അമേരിക്കയെ കരുതിയിരിക്കണമെന്ന് നെജാദ് പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. ഈജിപ്തിലെയും മറ്റും പ്രക്ഷോഭകര്‍ക്ക് ഇറാന്റെ പിന്തുണയുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുബാറക് വീണു

മുബാറക് വീണു
കൈറോ: ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഈജിപ്ത് പ്രസിഡന്റ്  ഹുസ്‌നി മുബാറക്  രാജിവച്ചു. തുണീഷ്യയില്‍ നിന്നാരംഭിച്ച 'മുല്ലപ്പൂ വിപ്ലവ'ത്തിന്റെ അലയൊലികള്‍ ഈജിപ്തിലേക്ക് പടര്‍ന്ന് ആളിക്കത്തിയപ്പോള്‍ മൂന്നു പതിറ്റാണ്ടു നീണ്ട ഏകാധിപത്യ ഭരണത്തിന് അന്ത്യം.  ദേശീയ ടെലിവിഷനില്‍ വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാനാണ് മുബാറക്കിന്റെ രാജിക്കാര്യം അറിയിച്ചത്.സംഭവമറിഞ്ഞതോടെ ഈജിപ്തിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. തഹ്‌രീര്‍ സ്‌ക്വയറില്‍ കൂടിയ ജനലക്ഷങ്ങള്‍ പോരാട്ടം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന ആവേശഭരിതരായി മുദ്രാവാക്യം മുഴക്കി. അധികാരം സൈന്യത്തിന്റെ ഹൈകമാന്റിന് കൈമാറിയിട്ടുണ്ട്.ഈജിപ്തിനെ പിടിച്ചുകുലുക്കിയ 18 നാള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് ഹൂസ്‌നി മുബാറക്ക് ജനങ്ങളോട്അടിയറവ് പറഞ്ഞത്. 30 വര്‍ഷം നീണ്ട മുബാറക് ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.
നേരത്തെ ലക്ഷക്കണക്കിനു പ്രക്ഷോഭകര്‍ മുബാറക്കിന്റെ കൊട്ടാരവും സുപ്രധാന സര്‍ക്കാര്‍ മന്ദിരങ്ങളും വളഞ്ഞതോടെ ഈജിപ്തില്‍ എന്തും സംഭവിക്കും എന്ന സ്ഥിതിയായിരുന്നു. മുബാറക് കുടുംബസമേതം കൊട്ടാരം ഉപേക്ഷിച്ച് രഹസ്യതാവളത്തിലേക്കു മാറിയിരുന്നു.
വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന് അധികാരം കൈമാറാന്‍ മുബാറക് തീരുമാനിച്ചുവെന്ന് ഭരണകക്ഷിയായ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഹസന്‍ ബദ്‌റാവി വ്യാഴാഴ്ച രാത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ലോകം മുഴുവന്‍ രാജി വാര്‍ത്തക്കായി കാതോര്‍ക്കവെ, ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മുബാറക് അധികാരമൊഴിയില്ലെന്ന് ആവര്‍ത്തിച്ചത് ലോകരാജ്യങ്ങളെ ഞെട്ടിച്ചു. ഇതോടെ കൂടുതല്‍ പ്രകോപിതരായ ജനം പ്രസിഡന്റിന്റെ കൊട്ടാരം വളയുകയായിരുന്നു. മുബാറക്കും ഉമര്‍ സുലൈമാനും അധികാരം വിട്ടൊഴിയണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ഇതിനു മുമ്പുതന്നെ കുടുംബസമേതം രക്ഷപ്പെട്ട മുബാറക് ശറമുശൈഖ് മേഖലയിലെ റിസോര്‍ട്ടിലാണ് ഇപ്പോഴെന്നാണ് സൂചന. അധികാരത്തില്‍ തുടരുമെന്നും സെപ്റ്റംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷമേ മുഴുവന്‍ അധികാരങ്ങളും കൈമാറൂ എന്നുമാണ് മുബാറക് നേരത്തെ ടെലിവിഷന്‍ സന്ദേശത്തില്‍ വിശദീകരിച്ചത്.  തന്റെ അധികാരങ്ങളില്‍ ചിലത് വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന് കൈമാറുന്നതായും അദ്ദേഹം അറിയിച്ചു.
ഇതിനിടെ, ഹുസ്‌നി മുബാറക്കിന് സൈന്യം പിന്തുണയും  പ്രഖ്യാപിച്ചു.  സെപ്റ്റംബറില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തുമെന്നും അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നും വ്യക്തമാക്കിയ സൈന്യം ജനങ്ങള്‍ പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സൈന്യത്തിന്റെ വാഗ്ദാനം തള്ളിയ പ്രക്ഷോഭകര്‍ തഹ്‌രീര്‍ സ്‌ക്വയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രക്ഷോഭകര്‍  മുബാറക് വിടചൊല്ലുന്ന ദിനമായി വെള്ളിയാഴ്ച ആചരിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ 300 പേര്‍ കൊല്ലപ്പെട്ടതിന്റെ രക്തസാക്ഷിദിനവും വെള്ളിയാഴ്ച ആചരിച്ചു. പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളില്‍ പണിമുടക്ക് തുടരുകയാണ്.
ഹുസ്‌നി മുബാറക് ജനങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാറാണ് രാജ്യത്തില്‍ നിലവില്‍ വരേണ്ടതെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ പ്രതിനിധി കാതറിന്‍ ആഷ്ടന്‍ പറഞ്ഞു.

ഇറാഖില്‍ ഇടപെടരുതെന്ന് യു.എസിന് മുബാറക് മുന്നറിയിപ്പ് നല്‍കി: വികിലീക്‌സ്
ലണ്ടന്‍: ഇറാഖില്‍ ഇടപെടരുതെന്ന് ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിക്കിലീക്‌സ് റിപ്പോര്‍ട്ട്. ഇറാഖില്‍ ഇടപെട്ടാല്‍ അമേരിക്കക്ക് അവിടെനിന്ന് തലയൂരാന്‍ പറ്റില്ലെന്ന് മുബാറക് വ്യക്തമാക്കിയിരുന്നതായി യു.എസ് നയതന്ത്ര രേഖകളെ ഉദ്ധരിച്ച് വിക്കിലീക്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കരുതെന്നും മുബാറക് അഭിപ്രായപ്പെട്ടിരുന്നു. മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയോട് ഈജിപ്ത് പ്രസിഡന്റ് മൂന്നോ നാലോ തവണ ഇത് പറഞ്ഞിരുന്നു.  എന്നാല്‍, അമേരിക്കന്‍ വൃത്തങ്ങള്‍ മുബാറക്കിന്റെ മുന്നറിയിപ്പ് തള്ളിക്കളയുകയായിരുന്നു -വിക്കിലീക്‌സിനെ ഉദ്ധരിച്ച് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട്‌ചെയ്തു. 2008 ഡിസംബറില്‍ കൈറോയില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയ വിരുന്നില്‍  മുബാറക് തന്റെ അഭിപ്രായം  പറഞ്ഞിരുന്നതായും ഡെയ്‌ലി ടെലിഗ്രാഫ് പറഞ്ഞു. 'ജോര്‍ജ് ബുഷ് സീനിയര്‍ എന്റെ അഭിപ്രായം കേള്‍ക്കുമായിരുന്നു. എന്നാല്‍, മകന്‍ അങ്ങനെയല്ല.' മുബാറക് പറഞ്ഞു.
2009 ജനുവരി 14ലെ അമേരിക്കന്‍ നയതന്ത്ര രേഖകള്‍ ഉദ്ധരിച്ചാണ് വിക്കിലീക്‌സ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്

ShareThis
ലണ്ടന്‍: ഈജിപ്തില്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ സൈന്യം രഹസ്യമായി പിടികൂടി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചക്കുള്ളില്‍ ആയിരക്കണക്കിന് പ്രക്ഷോഭകരെ പിടികൂടി പീഡിപ്പിച്ചതായി ബ്രിട്ടീഷ് പത്രം 'ദ ഗാര്‍ഡിയന്‍' വെളിപ്പെടുത്തി. നിരവധി പ്രക്ഷോഭകരെ 'കാണാതായി'ട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ മനുഷ്യാവകാശ സംഘടനയായ 'ഇനിഷ്യേറ്റിവ് ഫോര്‍ പേഴ്‌സനല്‍ റൈറ്റ്‌സ്' ഡയറക്ടര്‍ ഹുസ്സാം ബഗ്ദതിനെ ഉദ്ധരിച്ച് പത്രം  റിപ്പോര്‍ട്ട് ചെയ്ത്. മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും പീഡനത്തിന് ഇരയായവരില്‍ ഉള്‍പ്പെടും. പിടികൂടിയ പ്രക്ഷോഭകരെ കൈറോയിലെ മ്യൂസിയത്തിലും ചില രഹസ്യകേന്ദ്രങ്ങളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. സൈന്യത്തിന്റെ സഹായത്തോടെ മര്‍ദനമുറകളും ഇലക്ട്രിക് ഷോക്ക് പോലെയുള്ള പീഡനങ്ങളുമാണ് ഇവര്‍ക്കെതിരെ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം

ഇത് ഈജിപ്തിന്റെ സ്വന്തം ചരിത്രം
ഈജിപ്തുകാര്‍ വിപ്ലവം ജയിച്ചു. ഈജിപ്തിലെ പൗരാവകാശസംഘടനകളുടെ ഒന്നിച്ചൊന്നായ നീക്കത്തിലൂടെയാണ് അവരത് സാധിച്ചത്. തൊഴിലില്ലായ്മ, മിനിമം വേതനം, അടിയന്തരാവസ്ഥ എന്നീ വിഷയങ്ങളില്‍ കൃത്യമായ സാമ്പത്തിക, രാഷ്ട്രീയ ആവലാതികള്‍ ഉന്നയിച്ച് ഈജിപ്ഷ്യന്‍യുവത ഒരു മാര്‍ച്ചിന് ആഹ്വാനം ചെയ്തു. ഈജിപ്തിന്റെ നാനാതുറകളില്‍നിന്ന് മത, സാമ്പത്തിക, പ്രത്യയശാസ്ത്ര ഭേദമെന്യേ മുഴുവന്‍ ജനതയും അതിനോട് ക്രിയാത്മകമായി പ്രതികരിച്ചു. അങ്ങനെ നിയതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 25ന് ജനം സമാധാനപൂര്‍വം മാര്‍ച്ച് ചെയ്തു. ഈജിപ്തില്‍ രൂപംകൊള്ളുന്ന ശരിയായ ജനാധിപത്യക്രമത്തിന്റെ ഒരു പ്രകടനമായിരുന്നു അത്. പൗരത്വത്തിന്റെ വ്യായാമപ്രകടനം കൂടിയായിരുന്നു അത്. നിലവിലെ സംഭവങ്ങളെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുമെന്ന് അറിഞ്ഞുകൂടാ. എന്നാല്‍, ഒന്നുറപ്പ്: ഈജിപ്തില്‍ ഭരണകൂടത്തിനും പൗരന്മാര്‍ക്കും ഇടയിലുള്ള ബന്ധം എന്നേക്കുമായി മാറിക്കഴിഞ്ഞു.
ജനുവരി 25ന് 'സമാധാനം, സമാധാനം' എന്ന് പ്രകടനക്കാര്‍ മന്ത്രിക്കുന്നതാണ് ഞങ്ങള്‍ കേട്ടത്. കലാപം നേരിടുന്ന പൊലീസുമായി ഒരു സംഘര്‍ഷത്തിനുപോലും മുതിരാതെ പക്വമാര്‍ന്ന ആത്മനിയന്ത്രണവും പൗരബോധവുമാണ് അവര്‍ കാഴ്ചവെച്ചത്.
പറയപ്പെടുന്ന ഒരു നേതൃത്വമില്ലാതെ, കൃത്യമായ സംഘാടകരില്ലാതെ ഈജിപ്തുകാര്‍ നൂറും ആയിരവുമായി തടിച്ചുകൂടിയപ്പോഴും ആവശ്യങ്ങള്‍ അത്യുച്ചത്തില്‍ ഉന്നയിച്ചുകൊണ്ടുതന്നെ ക്രമസമാധാനപാലനത്തിന് തങ്ങള്‍ക്കാവുമെന്ന് അവര്‍ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കു കാണിച്ചുകൊടുത്തു.
പക്ഷേ, അപ്പോഴും പ്രസിഡന്റ് മുബാറക് നിശ്ശബ്ദനായിരുന്നു. ആദ്യമാര്‍ച്ച് അവസാനിച്ചിട്ടും ഔദ്യോഗികപ്രതികരണമൊന്നും കണ്ടില്ല. പതിവു സര്‍ക്കാര്‍മുറ പോലും ഇക്കാര്യത്തില്‍ ദീക്ഷിക്കപ്പെട്ടില്ല. അതോടെ, പ്രകടനക്കാര്‍ അടിയന്തരാവശ്യങ്ങളുമായി ഒരു ശക്തമായ കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തു. അവരുടെ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. അങ്ങനെ ജനുവരി 28ന്റെ റാലി തീരുമാനിക്കപ്പെട്ടു. ക്രൈസ്തവരും മുസ്‌ലിംകളും, മതവിശ്വാസികളും മതേതരരും, കുബേരരും കുചേലരും, കര്‍ഷകരും നഗരവാസികളും എല്ലാം കൈറോ നഗരമധ്യത്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നു. അതോടൊപ്പം തങ്ങളുടെ ആവശ്യത്തിനുനേരെ പ്രസിഡന്റ് ചെവികൊടുക്കുന്നില്ലെന്നു കണ്ടതോടെ അവരുടെ പ്രതിഷേധവികാരം രോഷമായി മാറുകയായിരുന്നു.  വെള്ളിയാഴ്ച 'രോഷദിനം' ആചരിച്ചതു മുതല്‍ ചൊവ്വാഴ്ചയിലെ 'ദശലക്ഷം മാര്‍ച്ചു'വരെയുള്ള നാളുകള്‍ക്കുള്ളില്‍ ഭരണകൂടം ഇന്റര്‍നെറ്റും ടെലിഫോണും കട്ടുചെയ്തു. അതോടെ ഈജിപ്തുകാര്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. അതൊരു കൂട്ടശിക്ഷയായിരുന്നു. ഒറ്റപ്പെടുത്തി സമ്മര്‍ദത്തിലാക്കി പേടിപ്പിച്ച് ജനത്തെ വരുതിയിലാക്കാമെന്നായിരുന്നു മുബാറക്കിന്റെ പൂതി. അതുവഴി അരാജകത്വവും അസ്ഥിരതയും തുറന്നുവിട്ട് പ്രതിഷേധക്കാരെ ഒന്നു പഠിപ്പിക്കാമെന്ന് അയാള്‍ കണക്കുകൂട്ടി. നഗരങ്ങളില്‍നിന്ന് പൊലീസിനെ പിന്‍വലിച്ച് പട്ടാളം വിന്യസിക്കപ്പെട്ടു. ഈജിപ്ഷ്യന്‍ ഭരണകൂടം ജനങ്ങളെവെച്ച് ചതുരംഗം കളിക്കാന്‍ തീരുമാനിച്ചതുപോലെ. പൊലീസ് നിഷ്‌ക്രമിച്ചതോടെ തെരുവുകളില്‍ അക്രമവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. ഇത് ഭരണകൂട ഭീകരത തന്നെയായിരുന്നു. പല സംഭവങ്ങളിലും സ്‌റ്റേറ്റിന്റെ നേരിട്ടുള്ള ഇടപെടല്‍ വ്യക്തമായിരുന്നു.
എന്നിട്ടും പകരം എന്തുണ്ടായി? ഈ ഭീകരാന്തരീക്ഷത്തിലും ഈജിപ്ഷ്യന്‍ പ്രതിഷേധക്കാര്‍ തങ്ങളുടെ എണ്ണിപ്പറഞ്ഞ ആവശ്യങ്ങളെല്ലാം കൂടി ഒന്നിച്ചുവെച്ച് മുബാറക് ഭരണകൂടം താഴെ ഇറങ്ങുക എന്ന പൊതുമുദ്രാവാക്യമുയര്‍ത്തി. അല്ലെങ്കിലും ഭരണകൂടം എന്നൊന്ന് മിക്ക ഈജിപ്തുകാര്‍ക്കും അനുഭവത്തിലുണ്ടായിരുന്നില്ല. 'മുബാറക് നാട് ഭരിക്കുന്നുവെങ്കില്‍ പിന്നെ ഈ ഭീകരവാഴ്ചകളെല്ലാം അദ്ദേഹം കണ്ടുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്? ഇങ്ങനെയുള്ള ഒരു പ്രസിഡന്റിന് നാട്ടില്‍ ക്രമസമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ എങ്ങനെ കഴിയും?' ലളിതമായിരുന്നു അവരുടെ ചോദ്യം.
പ്രതിഷേധത്തിനു നാലുനാള്‍ കഴിഞ്ഞ് മുബാറക് ആദ്യമായി നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാര്‍ മാറ്റത്തിനൊരുക്കമാണെന്ന് പ്രഖ്യാപിച്ചു. ' പോരാ, പോരാ, വൈകിപ്പോയി' എന്നായിരുന്നു ജനത്തിന്റെ പ്രതികരണം. അതോടെ മുബാറക് പടിയിറങ്ങിയേ തീരൂ എന്ന വികാരം ശക്തമായി. എന്നിട്ടും പിന്നെയും രാജിവെക്കാന്‍ ഉദ്ദേശ്യമില്ലെന്നു പറഞ്ഞ് മറ്റൊരു പ്രസംഗം കൂടി അദ്ദേഹം നടത്തി. ഭരണഘടനാ പരിഷ്‌കാരത്തിന് താന്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇനിയൊരു ഊഴത്തിനു ശ്രമിക്കുകയില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. എന്നാല്‍, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വൈറ്റ്ഹൗസ് പ്രസ്‌സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സ് തന്നെ ഇക്കാര്യം എടുത്തുപറഞ്ഞു. അതോടെ പിന്നെ പുതിയ നമ്പറുമായി മുബാറക് രംഗത്തെത്തി. 'ഞാന്‍ ഈജിപ്തുകാരനാണ്, ഈ മണ്ണില്‍തന്നെ ഞാന്‍ മരിച്ചൊടുങ്ങും' തുടങ്ങിയ വൈകാരികപരാമര്‍ശങ്ങളോടെയാണ് മുബാറക് രണ്ടാം പ്രസംഗം അവസാനിപ്പിച്ചത്. ഇത് ജനങ്ങളില്‍ നേരിയൊരു ചലനമുണ്ടാക്കി. പ്രതിഷേധനിരയില്‍ വിള്ളലുണ്ടാക്കാനുള്ള ഈ നീക്കം പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. വൈകാതെ ഒന്നു വ്യക്തമായി: ഇനിയൊരിക്കലും ജനുവരി 25നു മുമ്പുള്ള നിലയിലേക്ക് ഈജിപ്തിനു തിരിച്ചുപോക്കില്ല.
മുബാറക്കിന്റെ ചിത്രങ്ങള്‍ കത്തിക്കുന്നതിന്റെ, ഗുണ്ടകള്‍ കൊള്ളയും മര്‍ദനവും നടത്തുന്നതിന്റെ, നൂറുകണക്കിന് ഈജിപ്തുകാര്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നൊന്നായി ഈജിപ്തുകാരുടെ സ്മൃതിപഥത്തില്‍ അവിസ്മരണീയമാംവിധം കുന്നുകൂടി. എന്നിട്ടും പ്രതിസന്ധി മറികടക്കാനുള്ള സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഈജിപ്തിലെ പ്രമുഖര്‍ മുന്‍കൈയെടുത്ത് സമാധാനസംഭാഷണത്തിന് ചില നിര്‍ദേശങ്ങള്‍ വെച്ചു.
പൗരസ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കുകയും അതുവഴി ഭരണമാറ്റത്തിന് വഴിതുറക്കുകയും ചെയ്യുന്ന ഒരു ഭരണഘടന തയാറാക്കുന്നതിന് യുവതീയുവാക്കളുടെ ഒരു കൗണ്‍സിലിന് രൂപം നല്‍കുക, ജുഡീഷ്യറിക്ക് സ്വാതന്ത്ര്യം നല്‍കുക, നിഷ്പക്ഷരായ ജൂറിമാരെ വെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുക, എല്ലാറ്റിനും മുന്നോടിയായി ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് രൂപവത്കരിക്കുക. എന്നാല്‍, ഇതും വേണ്ടവണ്ണം നടപ്പിലായില്ല. പരസ്‌പരവിശ്വാസം നഷ്ടപ്പെട്ടതുതന്നെ കാരണം.
ഏതായാലും ഈജിപ്ഷ്യന്‍ ജനത സമാധാനപരമായ പ്രതിഷേധപരമ്പരയിലൂടെ, ഭരണകൂടത്തിന്റെ എല്ലാ ആക്രമണങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് വിപ്ലവത്തിന് വഴിതുറന്നിരിക്കുന്നു. ഈ നൈരന്തര്യം നിലനിര്‍ത്താന്‍ സൈന്യം സ്വതന്ത്രമായി നിലകൊള്ളണം. മുബാറക്കിന്റെ തകര്‍ന്ന ഭരണത്തെ പുനഃസ്ഥാപിക്കാനല്ല, രാജ്യത്തെയും ഈജിപ്തുകാരെയും സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളാരായുകയാണ് അവരുടെ ബാധ്യത. ജനാധിപത്യത്തിന്റെ വിലയറിഞ്ഞ് രാഷ്ട്രീയപാര്‍ട്ടികളും പൗരസമൂഹങ്ങളും ഈജിപ്തിന്റെ ജനാധിപത്യപരമായ ഭാവിക്കുവേണ്ടിയുള്ള സ്വന്തം ഭാഗധേയം തിരിച്ചറിഞ്ഞ് നിര്‍വഹിക്കാന്‍ രംഗത്തുവരണം.
ഇത് ജനതക്കുള്ളില്‍നിന്ന് ഉയര്‍ന്നുവന്ന ജനതക്കുവേണ്ടിയുള്ള ഒരു 'ജൈവിക'വിപ്ലവമാണ്. ഈജിപ്തുകാര്‍ അവര്‍ക്കുവേണ്ടി രചിച്ച സ്വന്തം വിപ്ലവം. തങ്ങളുടേതായ സംഭാവനകളൊന്നുമില്ലാത്ത പഴയ ചരിത്രത്തിന്റെ കെട്ടുപാടുകളില്‍ ഇനിയും കുരുക്കിയിടാനാവില്ലെന്നാണ് ഈജിപ്തുകാര്‍ വിളിച്ചുപറയുന്നത്. അവരിപ്പോള്‍ ചരിത്രം പുതുതായി രചിക്കുകയാണ്. ലോകം ഈ വേലിയേറ്റത്തോടൊപ്പം നിന്നു തുടങ്ങി. കാരണം, സ്വാതന്ത്ര്യവും ആത്മാഭിമാനവുമുള്ള ജനതയാണ് തങ്ങളെന്ന് ഈജിപ്തുകാര്‍ ഇപ്പോള്‍ നെഞ്ചുവിരിച്ച് പറയുന്നത് അവര്‍ കാണുന്നുണ്ട്.
(ഈജിപ്ഷ്യന്‍ ദിനപത്രമായ അല്‍മസ്‌രി അല്‍യൗം കോളമിസ്റ്റാണ് ലേഖിക)

ഈ പതനം അങ്കിള്‍സാമിന്‍േറതും

'ലക്ഷണമൊത്ത കൊടുങ്കാറ്റ്' -തുനീഷ്യയില്‍നിന്ന് നൈല്‍ തീരത്തൂടെ ആഞ്ഞുവീശുന്ന വിപ്ലവാവേശത്തെ ഹിലരി ക്ലിന്റന്‍ ഇങ്ങനെ വിശേഷിപ്പിച്ചപ്പോള്‍ പലരും  തെറ്റിദ്ധരിച്ചിട്ടുണ്ടാവുക മാറ്റം കൊതിക്കുന്ന അറബ് യുവതയുടെ പക്ഷത്താണ് അവരെന്നാണ്. 1989 കാലത്ത് കമ്യൂണിസ്റ്റ് ലോകത്ത് സംഭവിച്ചതാണ് ഇന്ന് അറബ്് ലോകത്ത് കെട്ടഴിഞ്ഞുവീഴുന്നതെന്ന് അങ്കിള്‍സാം നന്നായി മനസ്സിലാക്കിയിട്ടുണ്ടാവണം. തഹ്‌രീര്‍ സ്‌ക്വയറിലെ വിപ്ലവവേലിയേറ്റത്തില്‍ ഇളകിത്തെറിച്ച ഹുസ്‌നി മുബാറക്കിന്റെ സിംഹാസനം ഇനി ഉറപ്പിച്ചുനിര്‍ത്താന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിഷ്പക്ഷതയുടെ മുഖംമൂടി അവസാനം എടുത്തണിഞ്ഞത്. ജനകീയവിപ്ലവത്തെ ഒരു ഭാഗത്ത് ആശീര്‍വദിക്കുമ്പോള്‍ മറുഭാഗത്ത് മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തെ  പരോക്ഷമായി പിന്താങ്ങുകയായിരുന്നു പ്രസിഡന്റ് ഒബാമ ഇതുവരെ. ഫെബ്രുവരി മൂന്നിന്റെ സായാഹ്നത്തില്‍ യു.എസ് പ്രസിഡന്റ് ഈജിപ്ഷ്യന്‍ യുവതയോട് സ്‌നേഹപുരസ്സരം ഏറെ സംവദിച്ചത് ലോകം സാകൂതം ശ്രവിച്ചു. പക്ഷേ, ആ പ്രസംഗം പലതവണ ഡീകോഡ് ചെയ്തിട്ടും ഹുസ്‌നി മുബാറക്കിനോട് 'ഉടന്‍ പദവി വിട്ടൊഴിയുക' എന്ന്്  വെട്ടിത്തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചതായി കണ്ടില്ല. 'ഈജിപ്ഷ്യന്‍ ജനതയോട്, വിശിഷ്യ യുവതലമുറയോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. നിങ്ങളുടെ ഭാഗധേയം നിങ്ങള്‍തന്നെ നിര്‍ണയിക്കുമെന്നും നിങ്ങളുടെ മക്കളുടെയും പേരക്കിടാങ്ങളുടെയും ഭാവി ഫലവത്താക്കുമെന്നും എനിക്ക് ഉത്തമ വിശ്വാസമുണ്ട്.' എന്നിട്ടുമെന്തേ ഇവരുടെ കൈകളിലേക്ക് ഇവരുടെ ജന്മനാടിന്റെ ഭാഗധേയം വിട്ടുകൊടുക്കാന്‍ അവസരമൊരുക്കുന്നില്ല എന്ന ചോദ്യത്തിന് സാമ്രാജ്യത്വം കാലാകാലം കൊണ്ടുനടക്കുന്ന കൊടും കാപട്യമല്ലാതെ മറ്റെന്തു കാരണം.
ഒബാമക്കും ഹിലരിക്കുമറിയാം, ഈജിപ്ത് കൈവിട്ടാല്‍ പിന്നെ അറബ്‌ലോകത്ത് വലിയ പ്രതീക്ഷയൊന്നും തങ്ങള്‍ക്ക് വെച്ചുപുലര്‍ത്താനില്ലെന്ന്. അതോടെ ഇസ്രായേല്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്തത് മുഴുവനും വൃഥാവിലാകുമെന്നും അറിയാം. ജൂത എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ യൂറി അവ്‌നെറി സൂചിപ്പിച്ചതുപോലെ ഈജിപ്തിന്റെ ശിരോലിഖിതം തിരുത്തിയെഴുതുന്നതോടെ കഴിഞ്ഞ 63 വര്‍ഷത്തെ ഇസ്രായേലിന്റെ നിലനില്‍പുമായും 44 വര്‍ഷത്തെ അധിനിവേശവുമായും ബന്ധപ്പെട്ട് സയണിസ്റ്റ് നേതൃത്വം നേടിയെടുത്തതെല്ലാം കാലഹരണപ്പെടുകയാണ്. തഹ്‌രീര്‍ സ്‌ക്വയറിലെ യുവാക്കള്‍ ഇളക്കിയെറിഞ്ഞത് ഹുസ്‌നി മുബാറക് എന്ന അഭിനവ ഫറോവയുടെ ആണിക്കല്ല് മാത്രമല്ല; അറബ് ഇസ്‌ലാമിക ലോകത്ത് ജൂത-ക്രൈസ്തവ സാമ്രാജ്യത്വം ആഴത്തില്‍ കുഴിച്ചിട്ട ദുര്‍മന്ത്രവാദികളുടെ തകിടുകള്‍കൂടിയാണ്. മുബാറക്കിന്റെ തിരോധാനം ഇതുവരെ വൈകിപ്പിച്ചത് അണിയറയില്‍ കുതന്ത്രങ്ങള്‍ ചുട്ടെടുക്കാനും ഭാവിയില്‍ രൂപപ്പെടുന്ന ഭരണകൂടത്തില്‍ സ്വാധീനം ഉറപ്പിക്കാനുമാണ്.
ലോകത്തിന്റെ ഹൃദയമിടിപ്പുകള്‍ 'സോഷ്യല്‍ നെറ്റ്‌വര്‍ക്കി'ലൂടെ കണ്ടറിഞ്ഞ അറബ് യുവത- ഇവര്‍ 35കോടി ജനതയുടെ മൂന്നില്‍ രണ്ടിന് മേലെയാണ്- ദാഹിക്കുന്നത് യഥാര്‍ഥ സ്വാതന്ത്ര്യത്തിനാണ്. പക്ഷേ, നൈല്‍തീരത്ത് ജനാധിപത്യം പുലര്‍ന്നുകാണാന്‍ യാങ്കിസാമ്രാജ്യം ഇഷ്ടപ്പെടുന്നില്ല. അതിന് ഹിലരി ക്ലിന്റന്‍ പറയുന്ന കാരണം, 'ചില ശക്തികള്‍ സ്വന്തം അജണ്ട നടപ്പാക്കാന്‍ വിപ്ലവത്തിന്റെ ദിശ മാറ്റുകയോ മാറ്റത്തിന്റെ പ്രക്രിയയെ പിടിച്ചെടുക്കുകയോ ചെയ്‌തേക്കാം' എന്നാണ്്. ഉദ്ദേശിക്കുന്നത് ഒരു നൂറ്റാണ്ടായി സാമ്രാജ്യത്വത്തിനും അവരുടെ ഏകാധിപതികളായ പാവകള്‍ക്കുമെതിരെ ജീവന്‍ കൊടുത്ത് പോരാടുന്ന മുസ്‌ലിം ബ്രദര്‍ഹുഡിനെയാണ്. മുബാറക് ഒഴിയുന്ന വിടവിലൂടെ ഇസ്‌ലാമിക ശക്തികള്‍ കയറിവരുന്നത് തടയേണ്ടത് തങ്ങളുടെ ജന്മബാധ്യതയാണെന്ന് ഇവര്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ഒരു ജനാധിപത്യക്രമത്തില്‍ തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് അവിടത്തെ ജനങ്ങളാണ് എന്ന അടിസ്ഥാനതത്ത്വത്തെ നിരാകരിക്കുന്ന ഈ വാദം വര്‍ത്തമാനകാല ഈജിപ്ത് പുച്ഛിച്ചുതള്ളുന്നത് പല കാരണങ്ങളാലാണ്. ഒന്നാമതായി, തഹ്‌രീര്‍ സ്‌ക്വയറില്‍ സംഗമിച്ച വിപ്ലവകാരികളില്‍ എല്ലാ ചിന്താഗതിക്കാരുമുണ്ട്. കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും യാഥാസ്ഥിതികരും  ഇന്നലെ കയറിവന്ന മുഹമ്മദ് അല്‍ ബറാദിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും  ഇതുവരെ ഒരു രാഷ്ട്രീയപക്ഷത്തും നിലയുറപ്പിക്കാത്ത പുതിയ തലമുറയുമൊക്കെയാണ് വിപ്ലവത്തിന്റെ ചാലകശക്തികളായി വര്‍ത്തിക്കുന്നത്. അറബ്‌ലോകത്ത് ഇന്നാഞ്ഞടിക്കുന്ന വിപ്ലവക്കാറ്റ് മാറ്റം കൊതിക്കുന്ന യുവതയുടേതാണ്. അറബ്ജനതയുടെ പകുതിയിലേറെ 25 വയസ്സിന് താഴെയുള്ളവരാണ്. ഇവരില്‍ നാലിലൊന്ന് സ്വശരീരത്തില്‍ തീകൊളുത്തി തുനീഷ്യന്‍ ജനതക്ക് വിപ്ലവജ്വാല കൈമാറിയ മുഹമ്മദ് ബൂ അസീസിയെപ്പോലെ തൊഴില്‍രഹിതരാണ്. പ്രതിവര്‍ഷം ഒന്നര ബില്യന്‍ ഡോളര്‍ യു.എസ് സഹായംകൊണ്ട് പട്ടാളത്തെ കൊഴുപ്പിക്കുന്ന ഒരു നാട്ടില്‍ 40 ശതമാനം ജനങ്ങളും പ്രതിദിനം രണ്ടു ഡോളറിന് താഴെ വരുമാനവുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരാണത്രെ. 1952ല്‍ ഫാറൂഖ് രാജാവിനെ നിഷ്‌കാസിതനാക്കി പട്ടാളം രാജഭരണം പിടിച്ചെടുത്തത് മുതല്‍ അതിക്രൂരരായ സൈന്യത്തിന്റെയും പൊലീസിന്റെയും കാല്‍ച്ചുവട്ടിലാണ് 8000 വര്‍ഷത്തെ നാഗരിക പാരമ്പര്യമുള്ള കൈറോയിലെയും അലക്‌സാന്‍ഡ്രിയയിലെയും ജനങ്ങള്‍ ജീവിച്ചുപോന്നത്. ഈ കിരാതവാഴ്ചയുടെ പിന്നില്‍ യാങ്കി സാമ്രാജ്യമാണെന്ന് ഈജിപ്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് മുബാറക്കിനെ താഴെ ഇറക്കുന്നതിനോ വിപ്ലവാനന്തരം തങ്ങളുടെ ഭാവി ഭാസുരമാക്കുന്നതിനോ പാശ്ചാത്യ ശക്തികളുടെ സഹായം ഒരു ഘട്ടത്തിലും ഇവര്‍ അര്‍ഥിക്കാതിരിക്കുന്നത്.
ഇതുവരെ പടിഞ്ഞാറിന് ദാസ്യവേല ചെയ്ത്, ക്രെയിന്‍ വഴി കൈറോയില്‍ പ്രതിഷ്ഠിച്ച മുന്‍ ആണവോര്‍ജ ഏജന്‍സി മേധാവി മുഹമ്മദ് അല്‍ ബറാദി തഹ്‌രീര്‍ സ്‌ക്വയറിലേക്ക് കടന്നുചെന്നപ്പോള്‍ വിപ്ലവകാരികള്‍ കണ്ടതായി നടിക്കാതിരുന്നതിന്റെ കാരണം മറ്റൊന്നല്ല. ഇനിയാണ് യഥാര്‍ഥ വിപ്ലവം. യു.എസ്-തെല്‍അവീവ് അച്ചുതണ്ടിന്റെ സ്വാധീനവലയത്തില്‍നിന്ന് വിമോചിതമായ ഭാവി ഭരണകൂടത്തെക്കുറിച്ചാണ് അന്നാട്ടിലെ ജനത സ്വപ്‌നം കാണുന്നതെങ്കിലും അത്  അട്ടിമറിക്കാനായിരിക്കും ശ്രമങ്ങള്‍ മുഴുവനും. പക്ഷേ, തഹ്‌രീര്‍ സ്‌ക്വയറില്‍ രണ്ടാഴ്ചയിലേറെ രാപ്പകല്‍ പോരാടി, 300 രക്തസാക്ഷികളെ ബലി കൊടുത്തുകൊണ്ടുള്ള ഈ ധര്‍മയുദ്ധം വൃഥാവിലാവാതിരിക്കാന്‍ ആ ജനത ജാഗ്രത പുലര്‍ത്തും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.                             

നടപ്പാക്കാന്‍ കഴിയാത്ത ബജറ്റ്

നടപ്പാക്കാന്‍ കഴിയാത്ത ബജറ്റ്
2011 -12 ലെ ബജറ്റ് വാസ്തവത്തില്‍ ഒരു വോട്ട് ഓണ്‍ അക്കൗണ്ടിലൂടെ അവസാനിപ്പിക്കാവുന്ന ഒന്നായിരുന്നുവെങ്കിലും ഒരു സമ്പൂര്‍ണ ബജറ്റ് തന്നെ ഡോ. തോമസ് ഐസക് അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ബജറ്റുകളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ആധുനിക രാഷ്ട്രീയ ഭരണ (ഗവേണന്‍സ്) സാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ആശങ്ക ആ ബജറ്റുകളില്‍ ഉടനീളം നിഴലിച്ചിരിക്കുന്നു എന്ന് കാണാം. തന്റെ പാര്‍ട്ടിയുടെ പരമ്പരാഗത ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ കൊണ്ട് പരിഹരിക്കാന്‍ പറ്റുന്നതല്ല ആധുനിക വികസനപ്രശ്‌നങ്ങളെന്ന് മനസ്സിലാക്കാന്‍ സി.പി.എമ്മും അതിന്റെ പ്രതിനിധിയായ തോമസ് ഐസക്കും ഏറെക്കാലമെടുത്തു.
ട്രാക്ടറും കമ്പ്യൂട്ടറും പോലുള്ള ആധുനിക ടെക്‌നോളജിയോടുള്ള പരമ്പരാഗത ഇടതുപക്ഷത്തിന്റെ കലഹത്തോട് ഇതിനെ താരതമ്യം ചെയ്യാം.
ആദ്യബജറ്റില്‍ തന്നെ അദ്ദേഹം വാറ്റിനെ മറികടക്കാനാണ് തുനിഞ്ഞത്. പക്ഷേ, പിന്നീട് വാറ്റിന്റെ വക്താവും ഗുണഭോക്താവുമായി അദ്ദേഹം മാറി. ആഗോളമാന്ദ്യം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. 1929 ആവര്‍ത്തിക്കും എന്നും എല്ലാം തകര്‍ന്നടിയുമെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. തകഴിയുടെ 'കയറില്‍'നിന്ന് സുലഭമായി ഉദ്ധരിച്ച് ക്ലാസിപ്പേറുടെ കണ്ടെഴുത്ത് കാലത്തേക്ക് അദ്ദേഹം മലയാളിയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാം ലോകയുദ്ധകാലത്തിന് മുമ്പിലെന്നപോലെ ഏഷ്യന്‍ സമ്പദ്ഘടനകള്‍ കേവലം പാശ്ചാത്യ സമ്പദ്ഘടനകളുടെ വാലില്‍തൂങ്ങികളാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അറബികളും ചൈനക്കാരും ജപ്പാന്‍കാരും കൊറിയക്കാരും വിയറ്റ്‌നാംകാരും വരെ ഒരു ബദല്‍ വികസനമാതൃകയിലൂടെ ഏഷ്യന്‍ സമ്പദ്ഘടനകള്‍ കെട്ടിപ്പടുക്കുന്നതിന്റെ രസതന്ത്രം അദ്ദേഹത്തിന് പിടികിട്ടിയില്ല. കഴിഞ്ഞ ബജറ്റിലാകട്ടെ, അദ്ദേഹം മറ്റൊരു സകല വിനാശദിന (ഡൂംസ് ഡേ) പ്രവചനം നടത്തി. ആസിയാന്‍ കരാറില്‍ ഒപ്പിട്ടതോടുകൂടി 1999, 2004 എന്നതുപോലെ നൂറുകണക്കിന് കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യചെയ്യുമെന്ന് ബജറ്റില്‍ എഴുതിവെച്ചു. പക്ഷേ, സംഭവിച്ചതെല്ലാം മറിച്ചായിരുന്നു. ഇന്ത്യയും കേരളവും ആഗോളമാന്ദ്യത്തെ മറികടന്നു. ഈ വര്‍ഷത്തെ ഇക്കണോമിക് റിവ്യൂവില്‍ പറയുന്നതുപോലെ 'അത്യസാധാരണമായ പ്രതിഭാസം' ആണിത്. മാന്ദ്യം കൂടുമ്പോള്‍ കാര്‍ഷികോത്പന്നങ്ങളുടെ വില കുറയണമായിരുന്നു. കുറഞ്ഞില്ലെന്നു മാത്രമല്ല, കൂടി. ഇത് ധനമന്ത്രിയെ അമ്പരപ്പിക്കുന്നു. ഒമ്പത് ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചുനില്‍ക്കുന്ന കേരളം ഇതെങ്ങനെ ഒപ്പിച്ചു എന്നമട്ടില്‍ നോക്കിനില്‍ക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ സമ്പദ്ഘടന ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ അനുസരിച്ചില്ല എന്നര്‍ഥം. സമ്പദ്ഘടനയുടെ വളര്‍ച്ചകൊണ്ട് നികുതിവരവിലും വര്‍ധനയുണ്ടായി. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി പണം (തൊഴിലുറപ്പ് പദ്ധതി പോലെ) ഗ്രാമീണന്റെ ക്രയശേഷിയും വര്‍ധിപ്പിച്ചു. ഇന്ത്യയെമ്പാടും സംസ്ഥാന സര്‍ക്കാറുകള്‍ ധനപ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടു. വാറ്റ് സമ്പ്രദായം സംസ്ഥാന ഖജനാവുകളെ നല്ലപോലെ സഹായിച്ചു. എന്നാല്‍, മറ്റ് സംസ്ഥാനങ്ങള്‍ പലതും ചെയ്യുന്നതുപോലെ ആധുനിക ഭരണരീതികളിലൂടെ ഒരുപാട് മുന്നോട്ടുപോകാന്‍ കഴിയുമായിരുന്ന കേരളം അറച്ചുനിന്നു. സ്വാശ്രയ കോളജ്, പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പി.പി.പി), സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ (എസ്.ഇ.ഇസഡ്), മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ബി.ഒ.ടി തുടങ്ങിയ നിരവധി സമ്പ്രദായങ്ങളിലൂടെ സമ്പദ്ഘടനയെ ത്രസിപ്പിക്കുകയും അതിന്റെ ഫലമായി ഉദ്ഭവിക്കുന്ന നികുതിവരുമാനം കൊണ്ട് വികസനത്തിന്റെ മുഖ്യധാരയില്‍ നിന്ന് വിട്ടുപോയവരെ കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്യുക എന്ന യു.ഡി.എഫിന്റെ നയം നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിനായില്ല. അതുതന്നെയാണ് ഈ വര്‍ഷത്തെ ബജറ്റിന്റെയും മുഖ്യ ദൗര്‍ബല്യം.
എന്നാല്‍, പെന്‍ഷന്‍തുക വര്‍ധിപ്പിച്ചും ശമ്പളകമീഷന്‍ നടപ്പാക്കിയും ചെലവിന്റെ കാര്യത്തില്‍ വലിയ വര്‍ധന വരുത്തിയിട്ടുണ്ട്. പുതിയ തൊഴിലാളി ക്ഷേമനിധികളും സ്വാഗതാര്‍ഹമാണ്. പക്ഷേ, ബജറ്റ്പ്രസംഗത്തിലുടനീളം 50 ലക്ഷത്തിന്റെയും ഒരു കോടിയുടെയും രണ്ട് കോടിയുടെയും ഡസന്‍കണക്കിന് പദ്ധതിച്ചെലവുകള്‍ എഴുതിവായിക്കുമ്പോള്‍ ബജറ്റ്‌വായന പദ്ധതിവായനയായി അധഃപതിക്കുന്നു എന്ന ദോഷമുണ്ട് (പഞ്ചായത്തുകളിലെ പദ്ധതിയാണ് ഇത് കാണുമ്പോള്‍ ഓര്‍മവരുന്നത്). കേരളത്തിന്റെ ചെലവ് 35863 കോടിയില്‍ നിന്ന് 44566 കോടിയിലേക്ക് ഉയര്‍ന്നു. റവന്യു വരുമാനം 32127 കോടിയില്‍ നിന്ന് 38546 കോടിയിലേക്ക് ഉയര്‍ന്നു. പക്ഷേ, റവന്യു കമ്മി 3736 കോടിയില്‍ നിന്ന് 6099 കോടിയിലേക്ക് ഉയര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റവന്യു കമ്മിയുള്ള സംസ്ഥാനങ്ങളിലൊന്നായി ഇതോടെ കേരളം മാറിയിരിക്കുകയാണ്. കേരളത്തിന്റെ പൊതു കടവും 78000 കോടിയിലേക്ക് ഉയര്‍ന്നു. ഇതൊന്നും തന്നെ ആശ്വാസ്യമായ സൂചകങ്ങളല്ല. വേണ്ടത്ര വരുമാനമില്ലാതെ കൈയയച്ച് ചെലവ് ചെയ്യുന്നതിനെ നല്ല ധനകാര്യ മാനേജ്‌മെന്റ് എന്ന് വിളിക്കാന്‍ വയ്യല്ലോ.
ധനമന്ത്രി ഈ ബജറ്റില്‍ ഭംഗിയായി ഷോകേസ് ചെയ്യാന്‍ ശ്രമിച്ച കാര്യം 40,000 കോടിയുടെ റോഡ്ഫണ്ടാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് റോഡിലെ കുഴികള്‍ വലിയ കാരണമായി എന്ന കണ്ടുപിടിത്തമായിരിക്കാം ഈ മുന്‍ഗണനാ ക്രമത്തിലെ പിറകിലുള്ളത്. 40,000 കോടിയുടെ റോഡ്പണിയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. അതിന് പണം കണ്ടെത്തുന്നതാകട്ടെ ഇനിയും തുടങ്ങിയിട്ടില്ലാത്ത 'അല്‍ബറക' എന്ന ഇസ്‌ലാമിക് ബാങ്കില്‍ നിന്നും. എന്നാല്‍,  മലേഷ്യയിലും ദുബൈയിലും നന്നായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ബാങ്കുകളുണ്ട്. ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക് ബാങ്കുകളുള്ളത് അമേരിക്കയിലാണ്. ബ്രിട്ടീഷ് ഇസ്‌ലാമിക് ബാങ്കും ശക്തമാണ്. ഇവിടെ നിന്നെങ്ങാനും പലിശരഹിത പണം കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി വിശ്വാസ്യത ഉണ്ടാകുമായിരുന്നു. ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് പലിശയില്ലെങ്കിലും ലാഭവിഹിതം നല്‍കേണ്ടതുമുണ്ട്. എന്തായാലും കഴിഞ്ഞവര്‍ഷത്തെ മണല്‍വാരി പണമുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ വിഫലശ്രമം പോലെ ഇതും തകര്‍ന്നടിയില്ലെന്ന് കരുതാം.
യു.ഡി.എഫ് ശിശുക്കളായ വിഴിഞ്ഞവും സ്മാര്‍ട്ട്‌സിറ്റിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും നടപ്പാക്കാന്‍ കഴിയാത്തതിന്റെ ജാള്യതയും ബജറ്റിലുണ്ട്. ഇതിനോട് കിടപിടിക്കാന്‍ പറ്റുന്ന ഒരു മെഗാ പദ്ധതിയും ഈ സര്‍ക്കാറിന് മുന്നോട്ടുവെക്കാനായില്ല. ഏറെ കൊട്ടിഘോഷിച്ച കൃഷിവികസനം പോലും പ്രയോജന ശൂന്യമായിരുന്നു എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. പോകുന്ന പോക്കില്‍ നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളുടെയും വൈകിമാത്രം അംഗീകരിച്ച നയങ്ങളുടെയും നീണ്ട പട്ടികമാത്രമാണ് ഈ സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ