2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

സാക്ഷര കേരളമേ നമുക്ക് ലജ്ജിച്ചു തല താഴ്ത്താം !!


മാധ്യമം വാര്‍ത്ത 

'മാധ്യമം' പത്രം ഇന്ന് പ്രസിദ്ധീകരിച്ച സത്നം സിംഗിന്റെ സഹോദരന്‍ 
എഴുതിയ കുറിപ്പാണ് താഴെ..അത് അതേപടി എന്റെ ബ്ലോഗ്‌ വായന
ക്കാര്‍ക്കായി നല്‍കുന്നു.വിവരവും, ബോധവുമുന്ടെന്നു അവകാശപ്പെടുന്ന
വരുടെ നാട്.നമ്മുടെ നാട്ടില്‍ എത്തപ്പെട്ട ഒരു അന്യ  സംസ്ഥാന,അഭ്യസ്ഥ
വിദ്യനായ ഒരു യുവാവിന് നേരിടേണ്ടി വന്ന അനുഭവം..അല്പമെങ്കിലും, 
മനസ്സാക്ഷി നമ്മില്‍ ശേഷിച്ചിരിപ്പുന്ടെന്കില്‍ നാം ചിന്തിക്കുക അല്പം....!
പ്രതികരിക്കുക.!!

പെപ്പട്ടിയെപോലെ ഒരു യുവാവിനെ തല്ലിക്കൊന്നിട്ടു സാക്ഷര കേരളത്തിനു 
മൌനം!!.ചാനലുകള്‍ക്ക് അത് വലിയ വിഷയമായില്ല. പത്രങ്ങള്‍ക്കും വലിയ 
വിഷയമായില്ല.സാംസ്കാരിക നായകര്‍ അങ്ങിനെ ഒരു സംഭവമേ അറി
ഞ്ഞില്ല...അയാള്‍ക്കിവിടെ വോട്ട് ഇല്ല എന്നതുകൊണ്ട് രാഷ്ട്രീയക്കാരും
ഹര്‍ത്താല്‍ നടത്താനും,പ്രകടനം നടത്താനും തുനിഞ്ഞില്ല ....
-------------------------------------------------------------

‘അവര്‍ അവനെ കൊന്നു’


‘അവര്‍ അവനെ കൊന്നു’
സത്നംസിങ് ബാല്യത്തില്‍ (ഇടത്), അമൃതാനന്ദമയി മഠത്തിലെത്തിയപ്പോള്‍ (വലത്)
ഞാനും സത്നംസിങ്ങും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. രണ്ടു ഡസന്‍ അംഗങ്ങളുള്ള ബ്രാഹ്മണ കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. ഷേര്‍ഘട്ടിയിലെ ആ വീട്ടില്‍നിന്ന് മാധ്യമപ്രവര്‍ത്തകനായി ഞാന്‍ ദല്‍ഹിയില്‍ എത്തിയിട്ട് ഏഴെട്ടു കൊല്ലമായി. കൊല്ലം പൊലീസ് സ്റ്റേഷനില്‍വെച്ചു കാണുന്നതിന് എട്ടുമാസം മുമ്പാണ് സത്നമിനെ ഞാന്‍ വീട്ടില്‍ പോയപ്പോള്‍ കണ്ടത്. താടിയും മുടിയും നീണ്ടുവളര്‍ന്ന് കോലംകെട്ട സത്നമിനെ ഞാന്‍ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ല. സത്നം വളരെ മിടുക്കനായിരുന്നു. സ്കീസോഫ്രീനിയ എന്ന മനോരോഗത്തിന് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ് അവനെന്ന് പക്ഷേ, ഞങ്ങള്‍ തിരിച്ചറിയാന്‍ വൈകി. ലഖ്നോവിലെ നാഷനല്‍ ലോ യൂനിവേഴ്സിറ്റിയില്‍ പഠിക്കാന്‍ പോയ സത്നമിന് കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നെ വീടായിരുന്നു അവന്‍െറ ലോകം. പല മനോരോഗ വിദഗ്ധരെയും കാണിച്ചു. പിന്നത്തെ ജീവിതം മരുന്നിന്‍െറ ബലത്തിലായിരുന്നു. വിലകൂടിയ മരുന്നുകള്‍. അതിന്‍െറ വീര്യത്തിന് അടിപ്പെട്ട ജീവിതം. മിക്കവാറും ഉറക്കം തന്നെ, ഉറക്കം. എങ്കിലും മരുന്നിനെയും തോല്‍പിച്ച് സത്നം കവിതയെഴുതും പാടും, കമ്പ്യൂട്ടറില്‍ ഇന്‍റര്‍നെറ്റിന്‍െറ ലോകത്ത് തെരയും, അര്‍ഥമുള്ള വലിയ ചിന്തകള്‍ പറയും, വെറുതെ നടക്കാന്‍ പോകും, ചിലപ്പോള്‍ കുറേ ദൂരേക്കും പോകും. സത്നമിന്‍െറ മനോരോഗം നാട്ടുകാരില്‍ പലര്‍ക്കും അറിയുകയും ചെയ്യാം.
ആത്മീയ ചിന്തകനെന്ന നിലയിലൊക്കെ സത്നം സംസാരിക്കുന്നതു കണ്ട് ഞാനും അദ്ഭുതപ്പെട്ടു നിന്നുപോയിട്ടുണ്ട്. ഒരിക്കല്‍ വീട്ടില്‍നിന്നിറങ്ങി നേരെ പോയത് കൊല്‍ക്കത്തയിലെ ബേലൂര്‍ മഠത്തിലാണ്. അവിടത്തെ മഠാധിപതിയുമായി ഏറെ നേരം സംസാരിച്ചു തിരിച്ചുപോന്നതിന്‍െറ കഥ അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നൊരിക്കല്‍ ബോധ്ഗയയിലെ രാമകൃഷ്ണാശ്രമത്തില്‍. കഴിഞ്ഞ മേയ് 30ന് രാത്രി ട്രൗസറും ടീ ഷര്‍ട്ടും വള്ളിച്ചെരുപ്പുമിട്ട് സത്നം വീട്ടില്‍നിന്നിറങ്ങിയത് അത്തരം മറ്റൊരു സഞ്ചാരമായിരുന്നു. അന്നേരം കൈയില്‍ 60 രൂപയുണ്ടായിരുന്നുവെന്നാണ്, അമൃതാനന്ദമയീ മഠത്തില്‍നിന്ന് പിടിക്കപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചു കണ്ടപ്പോള്‍ സത്നം എന്നോടു പറഞ്ഞത്. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ 50 രൂപക്ക് വിറ്റു. ഷേര്‍ഘട്ടിയിലെ വീട്ടില്‍ നിന്ന് ഗയയിലേക്ക് 40 കിലോമീറ്ററുണ്ട്. അവിടേക്ക് അസമയത്ത് നടക്കുകയായിരുന്ന സത്നമിനെ പരിചയമുള്ള നാട്ടുകാരിലൊരാള്‍ കണ്ടു. വെറുതെ നടക്കാനിറങ്ങിയതാണ് എന്നായിരുന്നു ചോദിച്ചപ്പോള്‍ മറുപടി. വഴക്കുപറഞ്ഞ് ബൈക്കിന് പിന്നില്‍കയറ്റി അയാള്‍ വീട്ടില്‍ തിരിച്ചെത്തിച്ചു. പക്ഷേ, സത്നം പിന്നെയും ആ രാത്രിതന്നെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയതാണ്. 22 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന് എന്നന്നേക്കുമായുള്ള ഇറക്കമായിരുന്നു അതെന്ന് ഞങ്ങളറിഞ്ഞില്ല. കാണാതായെന്ന് പൊലീസില്‍ പരാതി കൊടുത്തിട്ടും കാര്യമൊന്നുമുണ്ടായില്ല.
അലഹബാദിലുമൊക്കെ കറങ്ങി ഒടുവില്‍ അമൃതാനന്ദമയി മഠത്തില്‍ എത്തിയ ഈ ‘തീവ്രവാദി’യെ വെറും ട്രൗസറിലാണ് പിടികൂടിയത്. ആഗസ്റ്റ് ഒന്നിനാണ് കൊല്ലം പൊലീസ് വീട്ടില്‍ വിവരമറിയിക്കുന്നത്. ഭാഷ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ അറിയാവുന്നതുകൊണ്ട് ഞാന്‍ പെട്ടെന്നു പോകണമെന്ന് സത്നമിന്‍െറ പിതാവ് ആവശ്യപ്പെട്ടു. നാട്ടിലെ പൊലീസ് സ്റ്റേഷനില്‍നിന്ന് വിളിച്ച് സത്നം മനോരോഗിയാണ്, കാണാതായെന്ന് രണ്ടുമാസം മുമ്പ് വീട്ടുകാര്‍ പരാതി തന്നിട്ടുള്ളതാണ്, ഒറ്റക്ക് വിട്ടുകളയരുത് എന്നെല്ലാം കൊല്ലം പൊലീസിനെ അറിയിക്കുകയും ചെയ്തു. വിമാനമാര്‍ഗം തിരുവനന്തപുരത്ത് ഇറങ്ങുമ്പോള്‍ ഹര്‍ത്താല്‍ ദിവസമായിരുന്നു. 2000 രൂപക്ക് ഓട്ടോറിക്ഷ പിടിച്ച് ആഗസ്റ്റ് രണ്ടിന് ഉച്ചതിരിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ സെല്ലില്‍ അണ്ടര്‍വെയര്‍ മാത്രമിട്ടു നില്‍ക്കുകയാണ് സത്നം. എന്നെ തിരിച്ചറിഞ്ഞില്ല. അവന്‍െറയും കുടുംബത്തിലുള്ളവരുടെയും പഴയ ചില ഫോട്ടോകള്‍ കാണിച്ചു കൊടുത്തതിനൊടുവിലാണ് സെല്ലില്‍ കിടന്ന അവന്‍ എന്‍െറ നേരെ നോക്കിയത്. നാലഞ്ചു ദിവസമായി വല്ലതും കഴിച്ചിട്ടെന്നു പറഞ്ഞു. പക്ഷേ, പരിക്കൊന്നും ഉണ്ടായിരുന്നില്ല. കഥയെല്ലാം പൊലീസും ഞാനും പരസ്പരം വിശദീകരിച്ചു. അവന്‍െറ ചികിത്സയുടെ കാര്യങ്ങളും മരുന്നിന്‍െറ കുറിപ്പടികളുമൊക്കെ കാണിച്ചു കൊടുത്തു.
അതിനുമുമ്പും ശേഷവും എന്തൊക്കെയാണ് നടന്നതെന്ന് മലയാളികളോട് ഞാന്‍ പറയേണ്ടതില്ല. സത്നമിനെ കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് എന്നെ അറിയിക്കണമെന്ന് പൊലീസിനോട് ഞാന്‍ അഭ്യര്‍ഥിച്ചു. മനോരോഗിയായതിനാല്‍ ജയിലിലേക്ക് അയക്കരുത്, മനോരോഗാശുപത്രിയിലാക്കാന്‍ വേണ്ടതു ചെയ്യണമെന്ന് അപേക്ഷിച്ചു. വൈകീട്ട് അവിടെനിന്നിറങ്ങി സത്നത്തിനുവേണ്ടി ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കുകയും ചെയ്തു. പക്ഷേ, പൊലീസ് വേറെ വഴിക്കാണ് നീങ്ങിയത്. എന്നോട് ഒന്നും പറഞ്ഞില്ല. രാത്രി എട്ടരക്ക് വക്കീല്‍ എന്നെ വിളിച്ചു. സത്നമിനെ ജയിലിലാക്കിയെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് അറിയിച്ചു. ഞാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ചെന്നുകണ്ടു. ആശുപത്രിയിലാക്കാന്‍ തക്ക പ്രശ്നമൊന്നും സത്നമിന് ഇല്ലെന്നായിരുന്നു മറുപടി. കൂടുതല്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുകളില്‍നിന്നുള്ള ഓര്‍ഡറാണ്.’ അതനുസരിക്കുകയാണ് അദ്ദേഹം ചെയ്യുന്നതത്രേ. കോടതി വീണ്ടും കേസ് കേള്‍ക്കുന്നത് ആഗസ്റ്റ് ആറിനാണ്. പിറ്റേന്ന് (ആഗസ്റ്റ് മൂന്ന്) ഞാന്‍ വക്കീലിനെ കണ്ട് വാദത്തിന് വേണ്ട രേഖകളെല്ലാം കൊടുത്തു. അന്ന് രാവിലെതന്നെ ജയിലില്‍ നിന്ന് സത്നമിനെ പേരൂര്‍ക്കട മനോരോഗാശുപത്രിയിലേക്ക് മാറ്റി. അതൊന്നും പക്ഷേ, എന്നെയോ കുടുംബത്തിലാരെയെങ്കിലുമോ പൊലീസ് അറിയിച്ചില്ല.
ആഗസ്റ്റ് നാല്. അമൃതാനന്ദമയി മഠത്തില്‍ പോയി കാര്യങ്ങളെല്ലാം പറയണമെന്ന് തോന്നി. സത്നമിന്‍െറ അച്ഛനും അങ്ങനെ ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ അവിടെയെത്തി. മാതാ അമൃതാനന്ദമയിയെത്തന്നെ കണ്ടു. ഒരു മണിക്കൂറിലേറെ സംസാരിച്ചു. മഠത്തിലെ മറ്റു വേണ്ടപ്പെട്ടവരെയും കണ്ടു. സത്നമിന്‍െറ മനോനിലയെക്കുറിച്ചും മറ്റും വിശദീകരിച്ചു. കടലാസുകള്‍ കാണിച്ചുകൊടുത്തു. ഒക്കെയും ശരിയാകാമെങ്കിലും, സത്നം ‘ബിസ്മില്ലാഹി’ ചൊല്ലിയത് എന്തുകൊണ്ടാണെന്നായിരുന്നു സംശയം കലര്‍ന്ന ചോദ്യം. ആത്മീയത തലക്കുപിടിച്ചതുപോലെ പലപ്പോഴും സംസാരിക്കുന്ന സത്നം എല്ലാ മതഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. ബൈബിളില്‍നിന്നു വേണമെങ്കിലും അവന് ചിലതൊക്കെ പറയാന്‍ കഴിയും. ആധികാരികമെന്ന മട്ടില്‍ സംസാരിക്കാനും പറ്റും. പൊലീസ് സ്റ്റേഷനില്‍വെച്ച് സംസാരിക്കുമ്പോള്‍ അവന്‍ ഏറ്റവും കൂടുതല്‍ ഉച്ചരിച്ച വാക്ക് ‘മാഗ്നറ്റിക് ഫീല്‍ഡ്’ ആണ്. ഒരു മനോരോഗിയുടെ മനോവ്യാപാരങ്ങള്‍ക്കൊത്ത ജല്‍പനങ്ങള്‍. അതുകേട്ട് സത്നമിനെ തീവ്രവാദിയെന്ന മട്ടില്‍ ചിത്രീകരിച്ചാല്‍ ഞങ്ങള്‍ എന്തുചെയ്യാന്‍? അമൃതാനന്ദമയി മഠത്തില്‍ എല്ലാ സമുദായക്കാരെയും സ്വീകരിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അമ്മ എല്ലാവര്‍ക്കും വേണ്ടിയാണെന്ന് പറയുകയും ചെയ്യുന്നു. അമൃതാനന്ദമയി മഠത്തില്‍ എത്തുന്ന വിദേശികള്‍ ജന്മം കൊണ്ട് ക്രൈസ്തവരാണ്. അങ്ങനെയിരിക്കേ, ‘ബിസ്മില്ലാഹി’ ഉച്ചരിച്ചാല്‍തന്നെ എന്താണ് പ്രശ്നം? അങ്ങനെ ചോദിക്കുമ്പോള്‍ ബ്രാഹ്മണരാണെങ്കിലും ഹിന്ദുമത വിശ്വാസികളല്ലെന്നൊരു ധാരണ ഉണ്ടായേക്കാം. അതുകൊണ്ട് പറയട്ടെ -ഞങ്ങളെല്ലാവരും ദൈവത്തില്‍ വിശ്വസിക്കുകയും അനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്യുന്നവരാണ്.
അന്ന് രാത്രി പതിനൊന്നരയോടെ വക്കീല്‍ വീണ്ടും വിളിച്ചത് നടുക്കുന്ന വിവരം പറയാനായിരുന്നു. സത്നം മരിച്ചതായി ടി.വി ചാനലുകളില്‍ കാണിക്കുന്നു. മരണകാരണം എന്താണെന്ന് അറിയില്ല. മരണവിവരം ബന്ധുക്കളായ ഞങ്ങളെ പൊലീസോ മറ്റ് അധികൃതര്‍ ആരെങ്കിലുമോ അറിയിച്ചില്ല. ഞാന്‍ പുലര്‍ച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി. അപ്പോഴേക്കും വിവരമറിക്കാന്‍ ഒരുപാടു പേര്‍. മൃതദേഹം കണ്ടു. ദേഹം നിറയെ കരുവാളിച്ച പാടുകള്‍. ഇരുമ്പുകമ്പികൊണ്ടും ബെല്‍റ്റുകൊണ്ടുമൊക്കെ അടിച്ചതുപോലെ മുപ്പതോളം പരിക്കുകള്‍. തലക്കും കഴുത്തിനുമൊക്കെ പാടുണ്ട്. അവനെ അടിച്ചുകൊന്നു. ആരൊക്കെയാണ് അതിനു പിന്നിലുള്ളതെന്ന് അറിയില്ല. എവിടെനിന്നൊക്കെ അടികിട്ടിയെന്ന് അറിയില്ല. മനോരോഗിയായ ഒരാളെ തല്ലിക്കൊല്ലുന്ന മാനസികാവസ്ഥ എന്താണ്? അറിയില്ല.
സത്നമിനെ മഠത്തില്‍നിന്ന് പിടികൂടുന്നതിന്‍െറ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിടികൂടുന്നതിന്‍െറയും വാഹനത്തില്‍ കയറ്റുന്നതിന്‍െറയും വീഡിയോ ദൃശ്യങ്ങളാണ് കാണുന്നത്. രണ്ടിനും ഇടക്കുള്ള ചിത്രങ്ങള്‍ പുറത്തു വന്നിട്ടില്ല. അവിടെവെച്ച് അടി കിട്ടിയിരിക്കാം. പൊലീസ് സ്റ്റേഷനില്‍നിന്ന് കൊണ്ടുപോയ ശേഷം, ജയിലില്‍ നിന്നിറങ്ങുന്നത്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് -ഇതിന്‍െറയൊന്നും ദൃശ്യങ്ങളില്ല. മരിക്കാന്‍ പാകത്തില്‍ മര്‍ദനമേറ്റത് എവിടെ നിന്നാണെന്ന് അതുകൊണ്ടു തന്നെ വ്യക്തമല്ല. നിഷ്പക്ഷമായ പുറം അന്വേഷണം കൊണ്ടു മാത്രമേ വിവരങ്ങള്‍ അറിയാന്‍ പറ്റൂ. സംസ്ഥാന പൊലീസിനെതിരെ സംസ്ഥാന പൊലീസ് തന്നെ അന്വേഷിച്ചാല്‍, ഒരു പുറംനാട്ടുകാരന്‍െറ മരണത്തിന് പിന്നിലെ സത്യം പുറത്തുവരില്ല. സംസ്ഥാന രഹസ്യന്വേഷണ വിഭാഗത്തിലുള്ള ചില ഉന്നതര്‍ ഈ കേസില്‍ വല്ലാത്ത വ്യഗ്രത കാണിച്ചുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുമുണ്ട്. ഒരു മൊട്ടുസൂചിപോലും കൈയിലില്ലാതെ, അമൃതാനന്ദമയിയുടെ വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ഒരു മനോരോഗിക്ക് മേല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍െറ 307ാം വകുപ്പു പ്രകാരം വധശ്രമത്തിനും മറ്റും കേസ് രജിസ്റ്റര്‍ ചെയ്തതിന്‍െറ ന്യായം മനസ്സിലാക്കാനും സാധിക്കുന്നില്ല. മനോരോഗിയെ മനോരോഗാശുപത്രിയിലാക്കുന്നതിന് പകരം ജയിലിലേക്ക് അയക്കുകയും പിന്നീട് മനോരോഗാശുപത്രിയില്‍ അപകടകരമായ സെല്ലില്ലിടുകയും ചെയ്തതിന്‍െറ പ്രേരണയെന്താണെന്നും അറിയില്ല.
മൃതശരീരവുമായി ഞാനും സത്നമിന്‍െറ പിതാവും ഏറ്റവും നേരത്തെ സ്ഥലംവിടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള താല്‍പര്യമാണ് മരണശേഷം കണ്ടത്. മൃതദേഹം കൊണ്ടുപോകുന്നതിന്‍െറ എല്ലാ ക്രമീകരണവും വേഗത്തില്‍ നടന്നു. പക്ഷേ, അതിനുശേഷം ഞങ്ങളെ കേസിന്‍െറ മറ്റുകാര്യങ്ങളെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ല. എഫ്.ഐ.ആറിന്‍െറ പകര്‍പ്പ് തന്നിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തന്നിട്ടില്ല. എല്ലാം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഒരാള്‍ കൊല്ലപ്പെട്ടാല്‍ 24 മണിക്കൂറിനകം ദേശീയ മനുഷ്യാവകാശ കമീഷനെ വിവരമറിയിക്കണം. അതുണ്ടായിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സത്നം ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. സ്കിസോഫ്രീനിയയുള്ള ഒരാളുടെ ജീവിതം ആത്മഹത്യയില്‍ കലാശിച്ചെന്നു വരാമെന്ന് മനോരോഗ വിദഗ്ധര്‍ പറയുമായിരിക്കാം. പക്ഷേ, ഇവിടെ സംഭവിച്ചത് ഒരു മനോരോഗിയെ തല്ലിക്കൊല്ലുകയാണ്. കേരളം സാമൂഹികബോധത്തില്‍ മുന്നിലാണെന്നായിരുന്നു ഞാന്‍ ഇതുവരെ മനസ്സിലാക്കിവെച്ചത്. കേരളത്തില്‍വെച്ച് മനോനില തെറ്റിയെങ്കിലും മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ അവനെ കാണുകയും പിന്നീട് കൊലചെയ്യപ്പെട്ട നിലയില്‍ കാണേണ്ടിവരുകയും ചെയ്ത ഒരേയൊരു ബന്ധുവാണ് ഞാന്‍. അവന്‍െറ മരണം എന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. അവനും എനിക്കും കേരളത്തില്‍ നീതികിട്ടിയില്ല. അവന്‍ പോയെങ്കിലും നീതിയുടെ ഒരംശമെങ്കിലും കിട്ടുന്നതുവരെ അതിനുവേണ്ടി ശ്രമിക്കണമെന്ന ചിന്ത എന്നെ അലട്ടുന്നതും അതുകൊണ്ടുതന്നെയാണ്. എന്നെക്കൊണ്ട് കഴിയാവുന്നത്ര ഞാന്‍ ശ്രമിക്കും


2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്വാതന്ത്ര്യ ദിനാശംസകള്‍

എന്‍റെ പ്രിയ നാട്ടുകാര്‍ക്കും, ബ്ലോഗ്‌ വായനക്കാര്‍ക്കും,
മറ്റു   രാജ്യ സുഹൃത്തുക്കള്‍ക്കും 
എന്‍റെ മഹത്തായ നാടിന്റെ അറുപത്തഞ്ചാം
 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 
ഈ സുദിനത്തില്‍ എന്‍റെ സര്‍വ്വാശംസകളും നേരുന്നു.